Friday, May 29, 2009

മറവി........

മറക്കുവാന്‍ പറയാനെന്തെളുപ്പം എന്നു പറയാന്‍ എന്തെളുപ്പമാണല്ലെ? എന്നാല്‍ അതത്ര എളുപ്പമാണോ? എഴുതാന്‍ തുടങ്ങിയപ്പോളേക്കും എന്തെഴുതാനാണീ മെയില്‍ബോക്സ് തുറന്നേന്നും മറന്നു പോയി. അങ്ങനെ മറവിതന്‍ മാറിടത്തില്‍ മയങ്ങിയേക്കാം എന്നുവിചാരിച്ചു. അപ്പോഴേയ്ക്കും ദേ ഓര്‍മകളോടിയെത്തി ഉണര്‍ത്തിടുന്നു. ഇതുവല്യ കാര്യമുള്ള ഓര്‍മയൊന്നുമല്ല, ഒരു മറവിയേപ്പറ്റിയുള്ള ഓര്‍മ്മയാണ്.

എന്തൊരു മറവിയാണ് ഈയിടെ. അടുക്കളയിലാണ് മറവികള്‍ കൂടുതല്‍. വെള്ളം തിളപ്പിക്കാന്‍ വച്ച പുറത്തിറങ്ങിയാല്‍ പിന്നെ പലപ്പോഴും ഒരുകലം വെള്ളം തിളച്ചു പാതിയായാലെ ഓര്‍ക്കൂ. ഗ്യാസ് കിട്ടാന്‍ ബുദ്ധിമുട്ടുള്ള
ഈക്കാലത്തും എന്റെ ഈ ഒരു മറവിയാണ് ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്നത്. പിന്നെ പാഴായിപ്പോയ ഗ്യാസിനെ ഓര്‍ത്ത് ഒരുപ്രയോജനവുമില്ലാതെ ‘ച്ഛേ ഓര്‍ത്തില്ലല്ലോ ഓര്‍ത്തില്ലല്ലോ’ എന്നു തലക്കടിച്ചും കൊണ്ടു നടക്കും. പിന്നെ മോട്ടോര്‍ ഓഫ് ചെയ്യാതെ പുറത്തു പോവുക, വണ്ടി ലോക്ക് ചെയ്യാതെ രാത്രി പാര്‍ക് ചെയ്യുക മുതലായ കലാപരിപാടികളും ഓര്‍മ്മക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നന്നായി നടക്കാറുണ്ട്.

അങ്ങനെയങ്ങനെ മേയ് ഒന്നാംതീയതി വന്നു. രാവിലെ പത്രം വന്നു. വായിച്ചു. ലോകതൊഴിലാളികള്‍ക്കെല്ലാം മനസ്സുകൊണ്ടൊരു അഭിവാദ്യമര്‍പ്പിച്ചു. അവരുടെയെല്ലാം കൊണ്ടുനടക്കുന്നതും കൊണ്ടുപോയ്ക്കൊല്ലിക്കുന്നതുമായ എല്ലാ നേതാക്കള്‍ക്കും ഒരു സലാമടിച്ചു. പത്രത്തിന്റെ ഒരു കോണില്‍ നാളെ പത്രം ഉണ്ടായിരിക്കുന്നതല്ലാ എന്ന കുഞ്ഞിപ്പെട്ടിയിലെ അറിയിപ്പും കണ്ടു. അങ്ങനെ മേയ്ദിനം പോയി. മേയ് രണ്ടാം തീയതി വന്നു. പതിവുപോലെ രാവിലെ ആദ്യം ഓര്‍ത്തത് പത്രത്തെയാണ്. പത്രം വായിച്ചില്ലെങ്കില്‍ മയക്കുമരുന്നു കിട്ടാത്ത രോഗിയെപ്പോലെ അസ്വസ്ഥതയാണാകെ. ദിവസം എങ്ങനെ തുടങ്ങണമെന്നറിയാത്ത ഒരു വമ്പന്‍ പ്രതിസന്ധിയാണത്. വാതില്‍ തുറന്നു പുറത്തിറങ്ങി. പത്രം നഹി നഹി. ശെടാ ഇതെവിടെപ്പോയി എന്നായി. ചിലപ്പോള്‍ പിള്ളാര്‍സ് ഇംഗ്ലീഷ് പത്രത്തിന്റെ കൂടെ എടുത്ത് അവന്മാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍
കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍ കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ
അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ പോയിനോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ശെടാ രാമകൃഷ്ണന്‍ ചേട്ടന്‍ പത്രം താമസിപ്പിക്കാറില്ല. പിന്നെന്തു പറ്റി? വല്ലതും വയ്യാതായോ?
പകരക്കാര്‍ പിള്ളാരാണേല്‍ കാര്‍പാര്‍ക്കിലോട്ട് ഒരേറാണ്. കാറിന്റെ അടീലോ ചിലപ്പോ മോളിലോ ഒക്കെ പോയിക്കിടക്കും. വണ്ടീടെ അടീലും മോളിലും ഒക്കെ ചാഞ്ഞും ചരിഞ്ഞും നോക്കീട്ടും പത്രമില്ല, അതു കൊള്ളാമല്ലോ. രാമകൃഷ്ണന്‍ ചേട്ടനെവിളിച്ച് രാവിലെതന്നെ രണ്ട് പറയാം എന്നുറച്ചു. മയക്കുമരുന്നിന്റെ
അളവ് രക്തത്തില്‍ കുറഞ്ഞുവരുന്നപോലെ അസ്വസ്ഥത കൂടിവരുന്നു. ഞാന്‍ വണ്ടിപരിശോധിക്കുകയാണെന്നു കരുതി അടുത്ത ഫ്ലാറ്റിലെ ബാലു ഇറങ്ങിവന്നു. എന്താ ചേച്ചി ലോങ്ങ് ഡ്രൈവ് വല്ലതും ഉണ്ടോ? ന്നു ചോദിച്ചു. ടയറിലൊക്കെ കാറ്റുണ്ടല്ലോ ന്നും പറഞ്ഞു. ഞാന്‍പറഞ്ഞു, അല്ല ബാലു ഇതുവരെ പത്രം വന്നില്ല പുതിയപിള്ളാരാണേല്‍ വലിച്ചെറിഞ്ഞിട്ടു പോകും, അതു നോക്കിയതാ‍ണെന്ന്. ബാലു ചിരിക്കാന്‍ തുടങ്ങി. എന്റെ ചേച്ചി ഇന്നു മേയ് രണ്ടല്ലേ ഇന്നു പത്രമുണ്ടാകുമോ? എനിക്കപ്പോഴും കത്തുന്നില്ല. മേയ് രണ്ടിന് എന്തോന്ന് അവധി? (മരുന്ന് ഇപ്പോള്‍ രക്തത്തില്‍ തീരെ ഇല്ല.) ബാലു പറഞ്ഞു ചേച്ചി മേയ് രണ്ടിനല്ലല്ലോ അവധി, മേയ് ഒന്നിനല്ലേ അവധി അപ്പോ പിറ്റേദിവസം പത്രം കാണുമോ? (ബാലു ഒരു പാവമാണെന്നും ഒരിക്കലും ‘യെവള്‍ ഏതു
കോത്താഴത്തുകാരിയാണെടാ’ എന്നു എന്നെപ്പറ്റി വിചാരിക്കില്ലാ എന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും!) ഞാന്‍ ‘യാ യാ’ എന്നു ഏതോ സിനിമയില്‍ ഉര്‍വ്വശി ചമ്മി നില്‍ക്കുന്നപോലെ ഒരുനിമിഷം നിന്നിട്ട് ഒറ്റ നട വെച്ചുകൊടുത്തു. സര്‍വ്വരാജ്യത്തൊഴിലാളികള്‍ക്കും അവരുടെ മൂരാച്ചി നേതാക്കന്മാര്‍ക്കും കൊടുത്ത എല്ലാ സലാമും ഞാന്‍ തിരിച്ചെടുത്തു ചവറ്റുകുട്ടയിലിട്ടു. അത്രക്കായോ? അങ്ങനൊരു മറവി! (പ്രായമൊക്കെ ആയി എന്നല്ലേ ഇപ്പോ വിചാരിക്കുന്നെ? ചിരിക്കല്ലേ ചിരിക്കല്ലേ!)


പത്രം വായന അക്ഷരം പഠിച്ച നാള്‍ മുതല്‍ കൂടെ ഉണ്ടെന്നു തോന്നുന്നു. ആദ്യമായി പത്രം വായിച്ച ദിവസമൊന്നും ഓര്‍മയില്ല. പത്രം വായിക്കാത്ത ദിനങ്ങളും (പത്രമില്ലാത്ത ദിവസമൊഴിച്ച്) ഓര്‍മ്മയില്ല. രാവിലെ ആരാണ്
ആദ്യം പത്രം വായിക്കുക എന്നൊരു മത്സരത്തിലാണ് ദിവസം തുടങ്ങുക. ആകെ മൊത്തം ടോട്ടല്‍ ഒരേ ഒരു മാതൃഭൂമി പത്രമാണ്. ആതിന്റെ പേജുകള്‍ നാലായികീറിയാലും ഒരു പങ്കു കിട്ടാത്തപോലെ ആള്‍ക്കാര്‍ വീട്ടിലുമുണ്ട്. അപ്പൂപ്പന്‍,അച്ഛന്‍, (പാവം അമ്മ ജോലികഴിഞ്ഞുവേണമല്ലോ എന്തെങ്കിലും വായിക്കാന്‍, അതുകൊണ്ട് അമ്മ ഈ ലിസ്റ്റില്‍ ഇല്ല), ചിറ്റപ്പന്മാര്‍ രണ്ടെണ്ണം, ഞാന്‍. അനിയത്തിമാര്‍ ബലപരീക്ഷണത്തിനു മുതിരുന്നകാലമായിട്ടില്ല. അപ്പൂപ്പന്‍ വായിച്ചു കഴിഞ്ഞേ ഏതായാലും ആര്‍ക്കും പത്രം കിട്ടു. പത്രക്കാരന്‍ ഡാനിയല്‍ എല്ലാവീട്ടിലും ‘വേണേല്‍
എടുത്തോ‘ എന്ന മട്ടില്‍ പത്രം കൊണ്ടിട്ടിട്ടു പോകും. അപ്പൂപ്പനു മാത്രം കയ്യില്‍ കൊണ്ടുക്കൊടുത്ത് രണ്ടുനാട്ടുവിശേഷങ്ങളും കൂടി (അതു പത്രത്തില്‍ കാണില്ലല്ലോ) പറഞ്ഞിട്ടേ പൊകൂ ഡാനിയല്‍. അപ്പൂപ്പന്‍ പത്രം
വായിച്ചുകഴിഞ്ഞാല്‍ അതെടുത്തു ചിറ്റപ്പന്റെ കയ്യില്‍ കൊടുക്കണം. പുള്ളിക്കു ‘ലണ്ടനില്‍’ പോകണമെങ്കില്‍ പത്രം ഇല്ലാതെ പറ്റില്ല. ഞാന്‍ കുറച്ചവിടെ നില്‍ക്കൂ ന്നുള്ള മട്ടില്‍ അപ്പൂപ്പന്റെ അടുത്തു തന്നെയിരുന്ന വിശദമായൊന്നു വായിച്ചിട്ടേ അവിടെനിന്നനങ്ങൂ. ഇല്ലേല്‍ പിന്നെ സ്കൂളില്‍ പോകുന്നതിനുമുന്നേ പത്രം കാണാനേ പറ്റില്ല.
വടക്കേപ്പുരയുടെ വാതിലിന്റടുത്തുനിന്നും ചുമയും മുരടനക്കലുകളും, പതിഞ്ഞ ശബ്ദത്തില്‍ ‘ഡീ പത്രമിങ്ങോട്ട് കൊണ്ടുവരാന്‍’ എന്നൊക്കെ കേള്‍ക്കാം. ഞാന്‍ നോ മൈന്‍ഡിങ്ങ്. അപ്പൂപ്പന്റെ മുന്നിലേക്ക് വന്ന് ചിറ്റപ്പന്‍
ബഹളമുണ്ടാക്കില്ലാ എന്നു എനിക്ക് നല്ല നിശ്ചയമാണേ. അതുകൊണ്ട് സകല വാര്‍ത്തകളും വായിച്ച് ഞാന്‍ ഒരു പാവത്തിനെപ്പോലെ ചിറ്റപ്പന്റെ കയ്യില്‍ പത്രം കൊടുക്കലും പുള്ളി ലണ്ടനിലേക്ക് ഓടലും ഒരുമിച്ചാണ്. ആ തക്കത്തിന് ഞാന്‍ പുസ്തകവൂം ചോറുമെടുത്ത് സ്കൂളിലേക്കും ഓടും. ഇല്ലെങ്കില്‍ ചെവി പൊന്നാ‍യതുതന്നെ.

കഴിഞ്ഞവര്‍ഷം വിഷുസമയത്ത് ഡാനിയലിനെക്കണ്ടു. സ്കൂളിനടുത്ത് വച്ച്. വളരെ വയസ്സനായിരിക്കുന്നു. എണ്‍പതിലധികം എന്തായാലും വരും. എന്നെ കണ്ടു മനസ്സിലായില്ല എന്ന് വിചാരിച്ച് ഞാന്‍ ഡാനിയലേ എന്നെ മനസ്സിലായോ എന്നു ചോദിച്ചു, ഡാനിയല്‍ കുറച്ച് നേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, എന്നിട്ടു ’യ്യോ കുഞ്ഞെന്നു വന്നു’ എന്നു ചോദിച്ച് കൈപിടിച്ചു. കണ്ണുനിറഞ്ഞു. ഡാനിയലിന്റെ കയ്യില്‍ എല്ലും തൊലിയും എഴുന്നുനില്‍ക്കുന്ന കറുത്തു തടിച്ച ഞരമ്പുകളും മാത്രേ ഉള്ളു. നഖങ്ങള്‍ വളര്‍ന്നു നിറയെ
അഴുക്കും മെഴുക്കും. വളര്‍ന്ന താ‍ടിയും തളര്‍ന്ന കണ്ണുകളും. എനിക്കെത്ര ബാലരമകളും ബാലയുഗങ്ങളും (ബാലയുഗം- ജനയുഗത്തിന്റെ ബാലമാസിക. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല) പൂമ്പാറ്റകളും അമ്പിളി അമ്മാവനും (മറ്റൊരു ബാലമാസിക) കൊണ്ടുത്തന്ന കൈകളാണ്! ഞാനാദ്യം കണ്ടറിഞ്ഞ ‘പത്രപ്രവര്‍ത്തകന്‍ ‘‍! എന്റെ
വായനയുടെ അസ്ഥിവാരത്തില്‍ ഡാനിയെലിന്റെ വിയര്‍പ്പും തീര്‍ച്ചയായും ഉണ്ട്. ‘ഡാനിയേലിന് വല്ലോം തന്നേച്ച് പോ’ എന്ന് ശബ്ദമിടറി. ഞാന്‍ നൂറു രൂപ കയ്യില്‍ വെച്ചുകൊടുത്തു. ഒരു ഗുരുദക്ഷിണപോലെ. ഒരുതരത്തിലും
മതിയാവുകയില്ലെങ്കിലും....

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഡാനിയെലിനെ അന്വേഷിക്കണം. ആ ആദ്യകാല ‘പത്രപ്രവര്‍ത്തകന്‍‘ ഇപ്പോഴും ഉണ്ടാകണം.

ശ്ശോ ഒരു മറവിയില്‍ നിന്ന് ഇത്രേം വലിയൊരു രാമായണമോ. അപ്പോ എനിക്കു ഓര്‍മ്മകളൊക്കെ ഉണ്ടല്ലേ? എന്റെ ഒരു കാര്യമേ..........

Wednesday, May 27, 2009

മഴ വിശേഷങ്ങള്‍

മഴ വിശേഷങ്ങള്‍ തന്നെ ആദ്യം പറയാം. രാത്രി കനത്ത മഴയാണ്. പണ്ട് കുട്ടിക്കാലത്താണെന്നു തോന്നുന്നു ഇതുപോലെ ‘നിന്നുപെയ്യുന്ന’ മഴ കണ്ടത്. ഉറങ്ങാനേ തോന്നുന്നില്ല. മഴ അത്രക്കും ലഹരി പിടിപ്പിക്കുന്നു.
ഇക്കണക്കിനാണെങ്കില്‍ ഒരു രാത്രി ഞാന്‍ ഇറങ്ങി മഴ നനയും. തീര്‍ച്ച. ഞങ്ങളുടെ നാട്ടിനെക്കുറിച്ചു ചിലപ്പോഴൊക്കെ പറഞ്ഞിട്ടുണ്ടല്ലോ അല്ലെ? എന്റെ വീട് പണ്ട് പാടങ്ങളുടെ നടുക്കായിരുന്നു. തെക്കുകിഴക്കു മാത്രം രണ്ടു പുരയിടങ്ങള്‍ ഒഴിച്ചാല്‍ വടക്ക് പുഴ എത്തുന്ന വരേയും മറ്റെല്ലാ വശങ്ങളിലും പാടങ്ങള്‍ തന്നെ. മൂന്നുകിലോമീറ്റര്‍ അകലെയുള്ള പട്ടണത്തില്‍ നിന്നും പുഴക്കര വരെ പോകുന്ന റോഡ്, കടവിനു കുറച്ചു മുന്‍പായി വലത്തേക്ക് തിരിയും.വലത്തേക്കു തിരിയുന്നത് ഒരുനാട്ടുവഴിയായിരുന്നു, ഇന്ന് ഉയര്‍ന്നുവീതികൂടിയ പഞ്ചായത്ത് റോഡ്. നാട്ടുവഴി തുടങ്ങുന്നത് ഉമ്മാമാര്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന ആകെ രണ്ട് മുസ്ലീം കുടുംബങ്ങളില്‍ ഒരു വീടിന്റെ വശത്തുകൂടിയാണ്. ഇരുവശത്തും ഉയര്‍ന്ന
പുരയിടവും വഴി താഴ്ച്ചയിലുമായിരുന്നു. സ്വാഭാവികമായും മഴയത്ത് അത് വെള്ളം കുത്തിയൊലിക്കുന്ന ഒരു തോടാകും. റോഡില്‍ നിന്നുള്ള വെള്ളം കുത്തിയൊലിച്ച് കിഴക്കോട്ടൊഴുകി ഞങ്ങളുടെ പാടത്താണ് ചെന്നു ചേരുക. നാട്ടുവഴി പിന്നെ
പാടവരമ്പത്തു കൂടി കിഴക്കോട്ട് ചെന്ന് തെക്കോട്ട് തിരിയുമ്പോള്‍ എന്റെ വീടായി. ചെറിയ വരമ്പായിരുന്നു പണ്ട്. ഒരു മഴ എവിടെയെങ്കിലും പെയ്താല്‍ വെള്ളം കേറുന്ന നാട്. നാട്ടിലുള്ള വെള്ളമെല്ലാം പുഴയില്‍ച്ചെന്നു വീഴുന്നതിനു മുന്നേ കടന്നു പോകുന്നത് നമ്മുടെ കണ്ടം വഴിയാണ്. ചീരക്കണ്ടം എന്നായിരുന്നു അതിനു പേര്. കുപ്പച്ചീര എന്നു പറയുന്ന ചെടി ധാരാളം അതില്‍ വളരുമായിരുന്നു. അതാണ് ചീരക്കണ്ടം എന്നു പേര്‍ വന്നത്. ചീരക്കണ്ടത്തില്‍ നിന്നാണ് ആറ്റിലേക്കുള്ള തോടിന്റെ ചെറിയ കൈവഴി
തുടങ്ങുന്നത്. ഞങ്ങളുടെ ഒരുപാട് കൃഷി നശിച്ചതും ഈ ഒരു കാര്യം മൂലമായിരുന്നു. ആള്‍ക്കാര്‍ വെള്ളം മൊത്തം വാച്ചാല്‍ വഴി നമ്മുടെ കണ്ടത്തിലേക്ക് ചക്രം വെച്ച് ചവിട്ടി വിടും. ആറ്റില്‍ വെള്ളം കൂടുതലാണെങ്കില്‍ വെള്ളം തിരിച്ചു കേറും. അങ്ങനെ രണ്ടു വകയിലും ചീരക്കണ്ടത്തിന് സമാധാനമില്ല.

മഴ കൊണ്ടുവരുന്ന വിശേഷത്തിന് കണക്കില്ല. അപ്പൂപ്പന്‍ ഉള്ളപ്പോള്‍ സഹായിയായ കുട്ടിപ്പുലയനാണ് മഴ പ്രവചിക്കുക. ‘എന്താ കുട്ടിപ്പെലേനെ മഴ പെയ്യുമോ ന്ന് അപ്പൂപ്പന്‍ ചോദിക്കും. (കുട്ടിപ്പുലയന് ആകെ മൊത്തം മൂന്നരയടിപ്പൊക്കം. ഉടുത്തിരിക്കുന്ന തോര്‍ത്തുമുണ്ടിലാണോ കണ്ടത്തിലാണൊ കൂടുതല്‍ ചെളി എന്നു ഒരു ഭ്രമം കാണുന്നവര്‍ക്ക് തോന്നും. ചുരുളന്‍ മുടി, ഉച്ചിക്കു പിന്നില്‍ ഒരു ചിന്ന കുടുമ , കാതില്‍ ചുവന്ന കല്ലുവെച്ച കടുക്കന്‍, ഒരു മുട്ടന്‍ വടി ഉണ്ടാകും കൂട്ടിന്, കുത്തിനടക്കാനല്ല, പട്ടിയെ ഓടിക്കാനും, നെല്ലിനു വന്നിരിക്കുന്ന കാക്കക്ക് വീശാനും, അങ്ങനെ ഒരു മള്‍ട്ടിപര്‍പസ് വടി. അതാണ് കുട്ടിപ്പുലയന്‍) കുട്ടി കണ്ണിനു മേലെ കൈവെച്ച് ഒരു ആകാശനിരീക്ഷണം നടത്തും. ഏതു ദിക്കില്‍ കോളു കൊണ്ടാല്‍ എങ്ങനെത്തെ മഴ പെയ്യും എന്നറിയാവുന്ന കുട്ടിപ്പുലയനെ ഞാനൊരു മാന്ത്രികനെപ്പൊലെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. ‘തെക്കുകോളുകൊണ്ടാല്‍ പെയ്യില്ല ‘ എന്നൊരു മന്ത്രം ഞാന്‍ അടിച്ചെടുത്തിട്ടും ഉണ്ട്. ചിലപ്പോള്‍ വിവരസാങ്കേതികവിദ്യാ പ്രകടനങ്ങളില്‍ എടുത്തു വീശിയിട്ടും ഉണ്ട്. അങ്ങനെ മാന്ത്രികപ്രവചനത്താല്‍ പെയ്യുന്ന മഴ കാണാനിരിപ്പാണ് പിന്നെ.

അടുക്കളയുടെ വടക്കുവശത്തെ അരത്തിണ്ണയില്‍ കാത്തിരിക്കും ഞാന്‍. വിളിപ്പാടകലെ പുഴ മഴയില്‍ കുളിക്കാന്‍ കാത്ത് കിടക്കും. മഴ ആറ്റിനക്കരെ കണ്ണന്‍കുളങ്ങരെ അമ്പലത്തിന്റെ മുന്നില്‍ കാവല്‍ നില്‍ക്കുന്ന യക്ഷിപ്പനകള്‍ക്കിടയിലൂടെ എന്നെ ഒളിഞ്ഞു നോക്കുന്നത് എനിക്കു കാണാം. പനയോലകള്‍ക്കിടയില്‍ അവള്‍ക്ക് എത്ര മറഞ്ഞുനില്‍ക്കാനാകും! അവളുടെ യൌവ്വനം അതിനെയെല്ലാം പിന്നിലാക്കി പൊട്ടിത്തെറിച്ച് ഇങ്ങ് വരിയകയല്ലേ! ആദ്യമവള്‍ ആറ്റിന്റെ വടക്കേക്കരയിലെ നെയ്പുല്ലുകളിലേക്കു
പടര്‍ന്നിറങ്ങുന്നു, പിന്നെയവള്‍ ആറ്റിലേക്കും പെയ്തിറങ്ങുന്നു. ആറുകടന്ന് അരളാക്കണ്ടം കടന്ന് കാത്തിരിക്കുന്ന എന്റെ മുഖത്തേക്കൊരു ചാറ്റലും വീശിയടിച്ച് ആ സ്തൈലുകാരി ഒരൊറ്റപോക്കാണ്. തെക്ക് കണ്ണങ്കര പാടത്തിനു നടുക്ക് തപസ്സിരിക്കുന്ന ഇലഞ്ഞിമരത്തിന്റെ ഇലച്ചിലുകള്‍ മറപിടിച്ച് അവള്‍ കടന്നുകളയും.

വെള്ളപ്പൊക്കവും മഴയും ജീവിതഗതിതന്നെ മറ്റിക്കളഞ്ഞിരുന്ന ഒരു നാടായിരുന്നു ഞങ്ങളുടേത്. തോട്ടപ്പള്ളി അഴിമുഖത്തോട് വളരെ അടുത്ത്. അതുകൊണ്ടുതന്നെ നാട്ടില്‍ മഴപെയ്താലും കിഴക്കന്‍ വെള്ളം വന്നാലും ബുദ്ധിമുട്ടായിരുന്നു. കാരണം കിഴക്കുനിന്ന് അലച്ചൊഴുകിയെത്തുന്ന വെള്ളം അഴിമുഖത്ത് ചെന്ന് കടലില്‍ ചേരുന്നതിനു മുന്‍പേ ഞങ്ങളുടെ നാടുമൊത്തമൊന്നു സന്ദര്‍ശിച്ചിട്ടേ പോകൂ. കൃഷിനാശം പ്രധാനമായും സംഭവിക്കുന്നത് ഈ കിഴക്കന്‍ വെള്ളത്തിന്റെ സന്ദര്‍ശനവേളയിലാണ്. വെള്ളം ഏറ്റമാണോ ഇറക്കമാണോ എന്നറിയാന്‍ അപ്പൂപ്പന്‍ കടേക്കല്‍ ഒരു കോലു കുത്തും. അതില്‍ തെര്‍മോമീറ്ററിലെ വരകള്‍ പോലെ കുമ്മായം കൊണ്ടു വരകള്‍ ഇട്ടിട്ടുണ്ടാകും. കുട്ടിക്കാലത്തെ കൌതുകങ്ങളിലൊന്നാണ് ഈ അളവുകോല്‍. വെള്ളം ഓരോ ദിവസവും
രാവിലെയും വൈകിട്ടും ആ കോലിലെ ഏതു വരയിലാണ് തൊട്ടു നില്‍ക്കുന്നതെന്ന് നോക്കും. വെള്ളം താഴോട്ടാണെങ്കില്‍ അപ്പൂപ്പന്റെ മുഖം തെളിയും. കൃഷി രക്ഷപെടുമല്ലോ. എന്റെയും അനിയത്തിമാരുടെയും മുഖം വാടും. പൂട്ടിയിട്ട സ്കൂള്‍ തുറക്കുമല്ലോ.

സ്കൂള്‍ തുറന്നാല്‍ പിന്നെ ചിറയുടെ അരികിലെ പുല്‍പ്പടര്‍പ്പുകളില്‍ വിരുന്നു വരുന്ന വരാലിനേയും കുടുംബത്തേയും എങ്ങനെ കാണും? കറുകറുത്തു മുറ്റിയ തള്ളവരാലും തീക്കട്ടനിറമുള്ള ഒരുപറ്റം കുഞ്ഞുങ്ങളും. വരാലും പാര്‍പ്പും എന്നാണ് വരാല്‍ക്കുടുംബത്തെ വിളിക്കുക. വരാല്‍ക്കുഞ്ഞുങ്ങള്‍ വലുതായാല്‍ ആ തീക്കട്ടനിറം എവിടെപ്പോകുന്നോ എന്തോ! പിന്നെ
വാഴപ്പിണ്ടികെട്ടിനീന്തലും ചൂണ്ടലിട്ടു മീന്‍പിടിക്കലും ഒക്കെ ഗോപിയാകും. വെള്ളമിറങ്ങല്ലേ സ്കൂള്‍ തുറക്കല്ലേ ന്നു പ്രാര്‍ത്ഥിച്ച് നടക്കും.

മഴകാണല്‍ പോലെ ഹരമായിരുന്നു മഴ കേള്‍ക്കല്‍. ഒരുപാടു പഴയ വീടായതുകൊണ്ട് പഴയമട്ടിലെ തടിയഴികളുള്ള ഒത്തിരി ജാനലകള്‍ എന്റെ വീട്ടില്‍ ഉണ്ടായിരുന്നു. ജനാല മഴയിലേക്ക് തുറന്നിട്ട് ഒരുകസേരവലിച്ചിട്ട്, ഒരു ബാലരമയും കയ്യിലെടുത്ത് വായിക്കുന്ന മട്ടില്‍ ഞാന്‍ മഴയെ കേള്‍ക്കും. അവള്‍ ഇതുവരെക്കേള്‍ക്കാത്ത രാഗങ്ങള്‍ പാടും. ചെവിയില്‍ ചൂണ്ടൂവിരലിട്ടും
എടൂത്തും ഞാന്‍ മഴകൊണ്ട് എന്റെ ഗീതങ്ങളും രചിക്കുമായിരുന്നു. എനിക്ക് മാത്രം കേള്‍ക്കാന്‍. മഴ ഓടിന്റെ ഒടിവുകളിലൂടെ യൂണിഫോമിട്ട സ്കൂള്‍ക്കുട്ടികള്‍ പിറുപിറുക്കുന്ന പോലെ ഒരേ രൂപത്തില്‍, താളത്തില്‍, ഭാവത്തില്‍പെയ്തിറങ്ങും. പിന്നെ മുറ്റത്ത് സ്വന്തം ശവക്കുഴികള്‍ പോലെ ചെറുകുഴികള്‍ തീര്‍ത്ത് മണ്മറഞ്ഞു പോകും മഴ. അക്കരെ അമ്പലത്തിലെ യക്ഷിപ്പനകള്‍ക്കപ്പുറത്ത് പുനര്‍ജ്ജനിക്കാമെന്ന വാക്കില്‍.

എന്റെ മഴ പുരാണം അവസാനിക്കുന്നില്ല. തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു. ഇനിയും ഒരുപാടു മുഹൂര്‍ത്തങ്ങളില്‍ മഴ പുനര്‍ജ്ജനിക്കും. ജനിയുടെ ആഹ്ലാദം നല്‍കുന്നമഴ. മരണത്തിന്റെ വേര്‍പിരിയലിന്റെ കണ്ണീരുപ്പുള്ള മഴ. എന്റെ
കണ്ണില്‍ കിനിയാത്ത കണ്ണുനീരാണോ ഞാന്‍ പുറത്തുകാണുന്ന മഴ?

Saturday, May 23, 2009

കാലില്‍ വീണ മഴത്തുള്ളികള്‍

ഇവിടെ മഴ തന്നെ. ആകെ നനഞ്ഞു നില്‍ക്കുന്നു, ഞാനും നനഞ്ഞപോലെ തന്നെ. ചുറ്റും വെളിച്ചം കുറവാണ്. മേഘങ്ങള്‍ കയ്യെത്താവുന്ന പോലെ താഴെ വന്നു നില്‍ക്കുന്നുണ്ട്. പകല്‍ ഇടിമുഴക്കം കേള്‍ക്കാം. ഓര്‍മ്മകളില്‍ നിന്നോ
ഓര്‍മ്മക്കേടില്‍ നിന്നോ ഉണര്‍ത്തുന്നത് ഇടിമുഴക്കങ്ങള്‍ ആണ്. മക്കള്‍ രാവിലെ പോയാല്‍ മുതല്‍ നിശ്ശബ്തത ചുറ്റിപ്പറ്റി നില്‍ക്കും.

മഴ നനയാന്‍ വല്ലാത്ത മോഹം തോന്നുന്നു. ഇന്നു മഴ കണ്ട് കൊതിപൂണ്ട് ഞാന്‍ കടയില്‍ പോകുവാന്‍ തീരുമാനിച്ചു. പകല്‍ മഴയത്ത് ഇറങ്ങി നനഞ്ഞ് നമ്മുടെ തലക്കു സ്ഥിരമില്ലായ്മ ആള്‍ക്കാരെ കാണിക്കണ്ടല്ലോ. സ്പെന്‍സേര്‍സില്‍ നിന്നും
സൌജന്യമായി കിട്ടിയ ഓറഞ്ചും വെള്ളയും നിറമുള്ള കുടയും ചൂടി ഞാന്‍ സ്പെന്‍സേര്‍സിലേക്കു തന്നെ പോയി. മഴത്തുള്ളികള്‍ കാലില്‍ വീണു കെട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു. (അങ്ങനെയാണ് എനിക്കു തോന്നിയത്) വേറെയും വ്യാഖ്യാനിക്കാം. കാലെങ്കിലും തണുപ്പിച്ച്തരുവാ‍ന്‍ അവ കരുണകാണിക്കുകയായിരുന്നിരിക്കയും ആവാം അല്ലെ? വഴിയില്‍ വെള്ളം ചാലുകളായി
ഒഴുകി ഓടയിലേക്കു ചെന്നു ചേരുന്നു. മൂന്നു നാലുദിവസമായി സൂര്യന്‍ പിണങ്ങിയിരിക്കുന്ന കൊണ്ട് ആകെ ഒരു മടുപ്പിയ്ക്കുന്ന മണം ചുറ്റും ഉണ്ട്. വഴിയരികിലെ മാലിന്യങ്ങളുടേയും ആകെത്തന്നെ നനഞ്ഞ തുണികളുടേയും ഒക്കെ ഒരു ഗന്ധം. എന്നാലും കുടപ്പുറത്ത് വീഴുന്ന മഴത്തുള്ളികളെ മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഞാന്‍ നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കു
തന്നെ. മഴവെള്ളം തെറിപ്പിച്ച് പാഞ്ഞു പോകുന്നു.

കടയില്‍ സാബിര്‍ എന്ന ഒരു കുട്ടിയെ കണ്ടു. പ്രത്യേകം പറയാന്‍ കാരണം ഒറ്റനോട്ടത്തില്‍ അവന്റെ പൊണ്ണത്തടി കാരണം ആരും ഒന്നുകൂടി നോക്കും. പ്രത്യേകിച്ചും വയറു ഭാഗം. കയ്യില്ലാത്ത ഒരു സ്പോര്‍ട്സ് ബനിയന്‍ ആണ് അവന്‍ ഇട്ടിരുന്നത്. വെട്ടിയെടുക്കാവുന്ന പോലെ മാംസപാളികള്‍ കയ്യില്‍ തൂങ്ങിക്കിടക്കുന്നു. വലിയ വയര്‍ ആ ബനിയനകത്ത് ചുരുണ്ടുകിടക്കുന്ന ഒരു
മലമ്പാമ്പിനെപ്പോലെ. ഇടയ്ക്ക് തുള്ളിക്കളിച്ച് പുറത്തുചാടാന്‍ വെമ്പുന്നപോലെ.എവിടെനിന്നോ വെട്ടിയെടുത്ത് ഒട്ടിച്ചു വെച്ചപോലെ ഒരു കുഞ്ഞി മൂക്ക്.

തലമുടി പറ്റെ വെട്ടിയിരിക്കുന്നു.ഒരുപക്ഷേ നാലുദിവസം മുന്‍പുവരെ ചൂടുംകൊണ്ടുനടന്നിരുന്ന വേനലിനെ തോല്‍പ്പിക്കാന്‍ ആയിരിക്കാം. പെയ്മെന്റ് കൌണ്ടറില്‍ വച്ച് അവന്‍ പിന്നെയും അല്‍ഭുതപ്പെടുത്തി, വാങ്ങിച്ച ഓരോ സാധനത്തിന്റെയും വില അവന്‍ ഒന്നു നോക്കിയിട്ടാണ് കടയിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കൊടുക്കുന്നത്. ഒന്നു രണ്ടു സാധനംകഴിഞ്ഞപ്പോള്‍ അവന്‍ എടുത്ത
ഒരു ‘കോമ്പ്ലാന്‍’ പാക്കറ്റ് ആണ് അടുത്തത്. അവന്‍ വില ഒന്നു നോക്കി. 92 രൂപ (250ഗ്രാം ആണെന്നു തോന്നുന്നു) അവനൊറ്റ ഞെട്ടല്‍. ‘അയ്യൊ ഇതു വലിയ വില ആണല്ലൊ, ഇതു വേണ്ടാ‘ എന്നു ഒരു പറച്ചില്‍, എന്നിട്ട് ആ പാക്കറ്റ്
എടുത്തിറ്റത്തു തന്നെ കൊണ്ടുവച്ചിട്ടു വന്നു. എനിക്കു വളരെ കൌതുകം തോന്നി. എത്രയിലാ പഠിക്കുന്നേ എന്നു ഞാന്‍ ചോദിച്ചു. ‘ഇനി 8ലേക്ക്‘ എന്നവന്‍ പറഞ്ഞു, എവിടെയാ എന്ന ചോദ്യത്തിന് സ്കൂളിന്റെ പേരും പറഞ്ഞു. എന്നോടു
സംസാരിക്കുമ്പോളും അവന്റെ കണ്ണുകള്‍ കടയിലെ പെണ്‍കുട്ടി ബില്ലടിക്കുന്നതിലായിരുന്നു. എനിക്കു സ്വയം കുറച്ചു ലജ്ജയും തോന്നി.
കാരണം കടയില്‍ പോയി സാധനം വാങ്ങുക എന്നല്ലാതെ ഒരു കിലോ പഞ്ചസാരക്കു പോലും എന്താണ് വില എന്നു ഞാന്‍ നോക്കാറില്ല. ആവശ്യമുള്ള സാധനം വാങ്ങുന്നു, കയ്യില്‍ കാശുള്ളകൊണ്ട് ബില്ലു കൊടുത്ത് പോരുന്നു. ലജ്ജാവഹം. അവസാനം പാല്‍പ്പാക്കറ്റ് എടുത്ത് സാഹില്‍ അതു ലീക് ഉണ്ടോ എന്നുകൂടി നോക്കിയിട്ടാണ് സഞ്ചിയില്‍ വയ്ക്കുന്നത്. ഇത്രയും ഉത്തരവാദിത്വമുള്ള കുട്ടികളെ കാണാന്‍ കിട്ടില്ല എന്നുതന്നെ പറയാം. അവന്റെ അമ്മയ്ക് അഭിമാനിക്കാം. അവന്റെ പൊണ്ണത്തടി കുറപ്പിക്കാന്‍ കൂടി അവരൊന്നു പരിശ്രമിച്ചെങ്കില്‍! (സാഹില്‍ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ആദ്യമായി ബില്ലടിക്കുന്നതിലേക്കു നോക്കി, നല്ല കാര്യങ്ങള്‍ തീര്‍ച്ചയായും മാതൃകയാക്കാമല്ലോ)

കടയില്‍ നിന്നിറങ്ങിയപ്പോള്‍ എന്നെ കാത്തുനിന്നപോലെ വീണ്ടും മഴ പെയ്തു. അകലെ മഴനൂലുകള്‍ക്കിടയിലൂടെ കുടയും ചൂടി നടന്നടുക്കുന്ന രൂപത്തിന് ജന്മങ്ങള്‍ക്കപ്പുറത്തു നിന്ന് മോഹിച്ച ഒരു സ്നേഹരൂപമുണ്ടോ?