Wednesday, July 1, 2009

അഴികളുടെ ഉള്ളറിയാത്തവര്‍ക്ക്

എന്റെ കണ്ണുകള്‍ തിരിച്ചുതരൂ
ഞാന്‍ കാണട്ടെ.

എന്റെ കാതുകള്‍ തിരിച്ചുതരൂ
ഞാന്‍ കേള്‍ക്കട്ടെ.

എന്റെ മനസ്സ് തിരിച്ചുതരൂ
ഞാന്‍ അറിയട്ടെ.

എന്റെ ഹൃദയം തിരിച്ചുതരൂ
ഞാന്‍ പ്രണയിക്കട്ടെ.

എന്റെ ആത്മാവ് തിരിച്ചുതരൂ
ഞാന്‍ വേദനിക്കട്ടെ.

അഭിനവ നഷ്ടബോധം

ഹൃദയമില്ലാത്തവളെന്ന് നീ വിളിച്ചു.
രക്തമില്ലാത്തവളെന്നും.

ചുവന്ന റോസാപുഷ്പങ്ങള്‍ വരയ്ക്കാനെടുത്ത
തൂലിക നീട്ടുന്നു.

ഒരുതുള്ളി ചായമെങ്കിലുമിരിക്കട്ടെ
ആ ഹൃദയത്തില്‍.
നീ ചിരിച്ചു.

.....................
......................

നിന്റെ ചായത്തട്ടില്‍
റോസാപുഷ്പങ്ങള്‍ക്ക് നിറം കൊടുക്കാന്‍ വിങ്ങുന്നത്
എന്റെ ഹൃദയം പിഴിഞ്ഞ രക്തമാണ്.

തിരക്ക്

വിളക്കുമരത്തിന്റെ നിഴലില്‍
വിര്‍ജീനിയ വുള്‍ഫ്

വിളര്‍ത്ത ചുണ്ടിലെ തണുത്ത പുഞ്ചിരി.
പാദമുദ്രകള്‍ തിരകളില്‍ മായുന്നു.

മരണം മായ്ക്കുന്ന ജീവിതം പോലെ.
അനന്തം , നിതാന്തം.

മറയുന്ന സൂര്യന്റെ ചോര
ഈമ്പിയെടുത്ത കടല്‍

തിളയ്ക്കുന്നു, മദിക്കുന്നു.
മായ്ക്കാന്‍ പാദമുദ്രകള്‍ തിരയുന്നു.

ഞാനും നടക്കട്ടെ
വിര്‍ജീനിയാ നിന്നോടൊപ്പം.